നത്തു കണ്ടത്
( സരസീരുഹാക്ഷൻ മുനിയൂർ )
രണാങ്കണത്തു വിതച്ച വിത്ത്
തീ പോലെ കുരത്തു
കണ്ണുകളിൽ കാമവും
ഹൃദയത്തിൽ ശിലയുമായി
നരഭോജികൾ
കന്യകയെ തേടി
ശകടങ്ങൾ കയറി
നിഷേധിക്കപ്പെട്ടവന്റെ നീതി
തുലാസിന്റെ
ഗുരുത്വ കേന്ദ്രം തെറ്റി
വാസ്തുപുരുഷനെപ്പോലെ വീണു
സോളാറിൽ നിന്നും കുട്ടികൾ
ലൂനാറിന്റെ അർഥം തേടി
ശബ്ദകോശം പരതി
ഗണിതം തെറ്റിച്ചു ചക്രവാതങ്ങൾ
കരകളെ തേടിയലഞ്ഞു
മോർഫിങ്ങിലൂടെ സ്വന്തം
സിക്സ്പാക് കണ്ട്
യുവാവ് തിമർത്താടി
സീറോ വെയ്റ്റിനായി
വിയർത്ത പെണ്ണ്
ആകാരം കണ്ണാടിയിൽ
ഫിക്സ് ചെയ്തു
മണൽ പോക്കറ്റിലിട്ടു കടത്തിയ
ബീപിയെല്ലുകാരൻ
ബീ എം ഡബ്ലു കാറിൽ
എയർപോർട്ടിലേക്ക് കുതിച്ചു
കാർഡും കൊടുവാളും
എ ടി എം കൌണ്ടറിൽ
ചോരക്കായ് മത്സരിച്ചു
രതിബിംബങ്ങളുടെ കന്നിക്കൊയ്ത്
പൂജ്യം കൊണ്ട് ഗുണിച്ച്
തീർപ്പാക്കിയപ്പോൾ
ബീവരേജിലെ അച്ചടക്കമുള്ള
ക്യുവിന് സമാധാനത്തിനുള്ള
നോബൽ സമ്മാനം .
അപ്പോഴും ഒന്നുമറിയാതെ
വെള്ളരിപ്രാവുകൾ മാത്രം
ചെങ്കൊട്ടക്കു മുകളിൽ
ജനുവരി , ഓഗസ്റ്റ്
മാസങ്ങൾക്കായി
ചിറകടിച്ചു കാത്തുനിന്നു.
No comments:
Post a Comment